മുണ്ടക്കൈ ചൂരൽമല ദുരന്തം ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ: മന്ത്രി കെ.രാജൻ
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ-ഭവന വകുപ്പ് മന്ത്രി കെ. രാജൻ. ആദ്യ ലിസ്റ്റ് തയ്യാറാണെങ്കിലും ലിസ്റ്റിലെ 15 ഓളം കാര്യങ്ങളിൽ ജില്ലാ ഭരണകുടം വ്യക്തത ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വ്യക്തത വരുത്തുകയും നിയമ വിഭാഗം അത് അംഗികരിക്കുകയും ചെയ്തിട്ടുണ്ട് ഉടൻ തന്നെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വയനാട് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന മുണ്ടക്കൈ ചൂരൽമല പുനരധിവാസ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ ദുരന്തപ്രദേശത്തെ ഗോ, നോഗോ സോൺ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിൻപ്രകാരമുള്ള രണ്ടാമത്തെ ലിസ്റ്റിലെ (എ) നോഗോ സോണിൽ നേരിട്ട് ഉൾപ്പെടുന്ന ആളുകളും ബി ലിസ്റ്റിൽ നോഗോ സോൺ ഉള്ളതിനാൽ ഒറ്റപ്പെട്ടുപോകുന്ന പ്രദേശത്തെ ആളുകളുടെ ലിസ്റ്റുമാണ്. അതിന്റെയും കരട് തയ്യാറായിക്കഴിഞ്ഞു.
രണ്ടാമത്തെ ലിസ്റ്റിലെ ബിയിൽ ഉൾപ്പെടുന്നരുടെ പ്രശ്‌നം ചിലയിടങ്ങളിൽ വഴിയില്ലാത്തതിനാൽ ഒറ്റപ്പെട്ടു പോയി എന്നതാണ്. അവിടേയ്ക്ക് വഴി ശരിയാക്കിയാൽ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. അവരുടെ പ്രശ്‌നം പഠിക്കുന്നതിനായി അടുത്ത ദിവസങ്ങളിലായി പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം, പി ബ്ല്യു.ഡി നിരത്ത് വിഭാഗം, കെ.ആർ.എഫ്.ബി യുടെ എഞ്ചിനീയറിംഗ് വിഭാഗം എന്നിവർ ചേർന്ന് റോഡ് നിർമ്മിക്കുന്നതിനുള്ള ചെലവ്, നിർമ്മാണത്തിന് എത്ര ദിവസം വേണം, നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കണമോ എന്നീ കാര്യങ്ങൾ പഠിച്ച് ശനിയാഴ്ച ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് കിട്ടിയാൽ നാലാം തീയതി തന്നെ റവന്യുവിന്റെയും പഞ്ചായത്തിന്റെയും ഡിസാസ്റ്റർ മനേജ്‌മെന്റിന്റെയും ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനമെടുക്കും.
ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട് ടൗൺഷിപ്പിൽ വീട് ലഭിക്കുകയോ, നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്യുന്നവർക്ക് വീണ്ടും ദുരന്ത പ്രദേശത്ത് നിലനിൽക്കുന്ന വീടും കെട്ടിടവും ഉപയോഗിക്കാൻ അനുവാദം ഉണ്ടാവില്ല. നഷ്ടപരിഹാരം വാങ്ങി ലിസ്റ്റിൽ നിന്നും പിൻമാറാൻ താൽപര്യമുള്ളവരുടെ അഭിപ്രായവും തേടിയ ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മറ്റ് വീടുണ്ടെങ്കിൽ ഏത് ലിസ്റ്റിൽപ്പെടുത്തും എന്നതും പരിശോധിക്കേണ്ടതാണ്. വീട്ടിലെല്ലാവരും നഷ്ടപ്പെട്ടവരുടെ തുടർച്ചാവകാശികളെ എങ്ങനെ നിശ്ചയിക്കും എന്നുള്ളതും പരിഹരിക്കേണ്ട വിഷയമാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വന്നാൽ ഉടൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ആക്ഷേപം സ്വീകരിക്കാൻ 10 ദിവസം നൽകുന്നതാണ്. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കളക്ടർ ഡി ആർ മേഘശ്രി, സബ് കള്ക്ടർ മിസാൽ സാഗർ ഭാരത്, എ ഡി എം. കെ. ദേവകി, സ്‌പെഷ്യൽ ഓഫീസർ ഡോ. ജെ.ഒ. അരുൺ എന്നിവർ പങ്കെടുത്തു.
Average Rating